തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവീസസ് ഒന്നാംഘട്ട (പ്രാഥമിക) പരീക്ഷ 24ന് നടക്കും.
കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് നഗരങ്ങളിലായി ക്രമീകരിച്ചിട്ടുള്ള വിവിധ കേന്ദ്രങ്ങളിലായി ഏകദേശം 21,000 ഉദ്യോഗാർഥികൾ പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ 9.30 മുതൽ 11.30 വരെയും, ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെയുമായി രണ്ട് സെഷനുകളായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിനായി യുപിഎസ്സിയും കേരള സർക്കാരും ചേർന്ന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പോലീസ് സുരക്ഷ, പൊതുഗതാഗത സൗകര്യങ്ങൾ, തടസമില്ലാത്ത കുടിവെള്ള-വൈദ്യുതി വിതരണം എന്നിവ വിവിധ സർക്കാർ ഏജൻസികൾ വഴി ഉറപ്പാക്കിയിട്ടുണ്ട്.
പരീക്ഷാസമയത്തിന് ഒരു മണിക്കൂർ മുൻപായി പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. രാവിലെയുള്ള സെഷൻ എഴുതുവാൻ 8.30നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 1.30 നും മുമ്പായി നിശ്ചിത പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കണം.
പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപ് (രാവിലെ 9.00 മണിക്കും ഉച്ചയ്ക്ക് ശേഷം 2.00 മണിക്കും) പരീക്ഷാകേന്ദ്രത്തിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിക്കും. അതിനുശേഷം ഹാജരാകുന്ന ആരെയും പരീക്ഷയെഴുതാൻ അനുവദിക്കുന്നതല്ല. അതിനാൽ അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിന്റെ ലൊക്കേഷൻ നേരത്തേ അറിഞ്ഞുവയ്ക്കേണ്ടതാണ്. ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കൂ.
കമ്മീഷന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയതെടുത്ത ഹാൾടിക്കറ്റ് (അഡ്മിറ്റ് കാർഡ്), അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഐഡന്റിറ്റി കാർഡിന്റെ അസൽ എന്നിവ കൈയിൽ കരുതേണ്ടതും ആവശ്യപ്പെടുമ്പോൾ ഇൻവിജിലേറ്ററെ കാണിക്കേണ്ടതുമാണ്. പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്.
കറുത്ത ബോൾപോയിന്റ് പേന കൊണ്ടു മാത്രമേ ഉത്തരസൂചിക പൂരിപ്പിക്കാൻ അനുവാദമു ള്ളൂ.